ഹിജ്റ വർഷം 8 ക്രിസ്താബ്ദം 630 ലെ റമദാൻ്റെ പ്രഭാതത്തിൽ മക്കക്കാർ ഉറക്കമുണർന്നത് പതിനായിരത്തോളം കത്തിജ്വലിക്കുന്ന തീപ്പന്തങ്ങൾ കണ്ടു കൊണ്ടാണ്.എന്താണ് സംഭവിക്കുന്നതെന്നറിയാൻ ഓരോരുത്തരും ജിജ്ഞാസയോടെ വീടിന് പുറത്തുവന്നു. അതാ മുഹമ്മദും സൈന്യവും കഅബയുടെ അടുത്തെത്തിയിരിക്കുന്നു. ആയിരങ്ങൾ അണിനിരന്ന വമ്പിച്ച സൈന്യം!
ഈ മക്കയിൽ നിന്നും നാം ഇറക്കിവിട്ട അടിമകളും ദുർബലരുമെല്ലാം അതാ നെഞ്ച് നിവർത്തി മുമ്പിൽ തന്നെയുണ്ട്. അപമാനവും നിരാശയും ഒപ്പം ഭയവും മക്കക്കാരെ നിശ്ചലരാക്കി.
അബൂസുഫിയാൻ ഭയവിഹ്വലനായിട്ടാണ് ഈ രംഗങ്ങൾ കണ്ടു കൊണ്ടിരുന്നത് . ദുർബലരായ വിശ്വാസികൾക്കെതിരെയുള്ള അക്രമങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന ആളാണല്ലോ അദ്ദേഹം. അബൂസുഫിയാൻ അബ്ബാസിനെയും കൂട്ടി നബി (സ) യെ കണ്ടു മാപ്പപേക്ഷിച്ചു ഇസ്ലാം സ്വീകരിച്ചു.
നോക്കൂ, നബി (സ)യെ വധിക്കാൻ വിഷം പുരട്ടിയ കത്തിയുമായി ആളെ അയച്ച ഭീകരനായിരുന്നല്ലോ അബൂസുഫിയാൻ. എന്നാൽ നബി (സ) അദ്ദേഹത്തിന് മാപ്പ് കൊടുത്തുകൊണ്ട് പ്രതികാരത്തിൻ്റെ പുതിയ മാർഗ്ഗം കാണിച്ചു.
അന്നുവരെയുള്ള രക്തപങ്കിലമായ പ്രതികാര ചരിത്രത്തിന് ഒരു തിരുത്ത് നൽകുകയായിരുന്നു മഹാനായ മുഹമ്മദ് (സ).
നിസ്സാര സംഗതികൾക്ക് പോലും ഉറ്റവരെയും ഉടയവരെയും കൊല്ലുകയും അതിൻ്റെ പ്രതികാരത്തിൽ നൂറ്റാണ്ടുകളോളം യുദ്ധം ചെയ്യുകയും ചെയ്ത ഒരു ജനത, ലോകം അന്നേവരെ ദർശിച്ചിട്ടില്ലാത്ത ഒരു പ്രതികാരത്തിനു സാക്ഷ്യം വഹിക്കുകയായിരുന്നു. കാരുണ്യം കൊണ്ടുള്ള പ്രതികാരം!
എല്ലാ അക്രമങ്ങൾക്കും നേതൃത്വം കൊടുത്ത അബൂസുഫിയാനും അക്രമിക്കൂട്ടങ്ങൾക്കും എന്നല്ല,
മുഴുവൻ ലോകത്തിനും പുതിയ മാതൃക പകരുകയായിരുന്നു പ്രവാചകൻ (സ). റസൂൽ (സ) കഅബയിൽ പ്രവേശിച്ചു. ഹജറുൽ അസ്'വദ് ചുംബിച്ചു. സുജൂദ് ചെയ്തു. പ്രതികാരത്തിനും വിദ്വേഷത്തിനും പകരം സാഹോദര്യവും സ്നേഹവും കാരുണ്യവും നൽകിക്കൊണ്ടുള്ള പ്രതികാരത്തിൻ്റെ പുതിയ മാതൃക രചിക്കുകയായിരുന്നു നബി (സ). അവിടെ തങ്ങൾക്കെതിരെ നബി (സ)എന്തു നടപടിയായിരിക്കും സ്വീകരിക്കുക എന്നാലോചിച്ച് ഭയന്നു കഴിയുന്ന ഖുറൈശി പ്രമുഖർക്കു മുന്നിൽ പ്രവാചകൻ്റെ പ്രഖ്യാപനം വന്നു. "ആരെങ്കിലും കഅ്ബാലയത്തിൽ പ്രവേശിച്ചാൽ അവർ നിർഭയരാണ്. ആരെങ്കിലും സ്വന്തം വീട്ടിൽ വാതിലടച്ചിരിക്കുകയാണെങ്കിൽ അവരും നിർഭയരാണ്. ആരെങ്കിലും. അബൂസുഫിയാൻ്റെ വീട്ടിൽ കയറിയാൽ അവരും നിർഭയരാണ്.''
കാരുണ്യം കൊണ്ട് പ്രതികാരം വീട്ടിയ പ്രവാചകനെ പോലെ ഒരു നേതാവിനെയും ലോക ചരിത്രത്തിൽ നമുക്ക് കാണാൻ കഴിയുകയില്ല. കാരുണ്യത്തിൻ്റെ മതാനുയായികൾ എന്ന് വിശേഷിപ്പിക്കുന്നവരായിരുന്നല്ലോ കുരിശുയുദ്ധങ്ങളിൽ പങ്കെടുത്ത പട്ടാളക്കാർ മുഴുവനും. കുരിശിന്റെയും ഖുദ്സിന്റെയും മോചനത്തിനുവേണ്ടി ആയിരുന്നല്ലോ അവർ യുദ്ധം ചെയ്തതും. എന്നാൽ അവർ മുസ്ലിം ഫലസ്തീനിൽ പ്രവേശിച്ചപ്പോൾ അവിടെയുണ്ടായിരുന്ന മനുഷ്യരെ മുഴുവൻ അറുകൊല ചെയ്തു രക്തപ്പുഴ ഒഴുക്കുകയായിരുന്നുവല്ലോ.
ലോക യുദ്ധങ്ങൾ എന്ന് നാം ഓമനപ്പേരിട്ട് വിളിക്കുന്ന യുദ്ധങ്ങളിൽ ലക്ഷണക്കണക്കായ മനുഷ്യ മക്കളെയല്ലേ അമേരിക്കയും ബ്രിട്ടനും ഫ്രാൻസും മറ്റു പശ്ചാത്യ രാജ്യങ്ങളും കൊന്നൊടുക്കിയത്. വിയറ്റ്നാമും അഫ്ഗാനും ഇറാഖുമൊന്നും നമുക്കകലെയല്ലല്ലോ. അവിടുത്തെ ഓരോ മണൽതരിക്കും അവർ സാക്ഷ്യം വഹിച്ച ക്രൂരതയുടെ കഥ പറയാനുണ്ട്.
മക്ക കീഴടക്കിയ പ്രവാചകൻ (സ) മക്കയിലെ മുഴുവനാളുകളെയും കൊന്നൊടുക്കാൻ പ്രാപ്തിയുള്ള ശക്തമായ സൈന്യവുമായിട്ടായിരുന്നു അവിടെ വന്നത്. 10000 പേരടങ്ങുന്ന വമ്പിച്ച സൈന്യം! എന്നാൽ, മക്ക കീഴടക്കുന്നതിനിടയിൽ ജീവൻ നഷ്ടപ്പെട്ടത് വെറും 13 പേർക്കു മാത്രമാണ്.
സഹോദരങ്ങളെ, ഇസ്ലാമിൻ്റെ പോരാട്ടങ്ങൾമനുഷ്യരുടെ രക്ഷയ്ക്ക് വേണ്ടിയാണ്. ഇസ്ലാമിൻ്റെ പോരാട്ടങ്ങൾ ഭൂമിയിൽ നന്മ സ്ഥാപിക്കാനാണ്. മുഹമ്മദ് (സ) നയിച്ച പോരാട്ടങ്ങൾ അടിമകൾക്ക് സ്വാതന്ത്ര്യം നേടികൊടുക്കാനായിരുന്നു. ഉടമകളെ നിലക്കുനിർത്താനായിരുന്നു. നീതി സ്ഥാപിക്കാനായിരുന്നു. ലോകത്ത് പ്രകാശം പരത്താനായിരുന്നു.
ഈ പാതയാണ് ഇന്ന് ലോകം പിന്തുടരേണ്ടത്, അതിനു വേണ്ടിയാവട്ടെ നമ്മുടെ ശ്രമങ്ങളത്രയും. അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ! ആമീൻ.
-T. V. Moythu.
0 Comment:
Post a Comment