അബൂഹുറൈറ (റ) ഒരിക്കൽ തനിക്കുണ്ടായ ഒരനുഭവം ഇങ്ങനെ വിശദീകരിക്കുന്നു: ഞാൻ കടുത്ത വിശപ്പ് കാരണം ക്ഷീണിതനായിരിക്കെ ഉമർ ബിൻ ഖത്താബ് (റ) നെ കണ്ടുമുട്ടി. അപ്പോൾ അല്ലാഹുവിൻ്റെ ഗ്രന്ഥത്തിൽ നിന്ന് ഏതെങ്കിലും ഒരു സൂക്തം എനിക്ക് ഓതി തരാൻ അദ്ദേഹത്തോട് ഞാൻ ആവശ്യപ്പെട്ടു. അപ്പോൾ അദ്ദേഹം തന്റെ വീടിനകത്തേക്ക് പ്രവേശിച്ചു. ശേഷം എനിക്കു വേണ്ടി ചില ഖുർആൻ വചനങ്ങൾ ഓതാൻ ആരംഭിച്ചു. തുടർന്ന് ഞാൻ പുറത്തിറങ്ങി കുറച്ചു ദൂരം നടന്നപ്പോഴേക്കും ക്ഷീണവും വിശപ്പും കാരണം ഞാൻ മുഖം കുത്തി വീണു. ഞാൻ കണ്ണുതുറന്നു നോക്കുമ്പോൾ പ്രവാചകൻ (സ) എന്റെ തലക്ക് അടുത്തായി നിൽക്കുന്നതാണ് കണ്ടത്. പ്രവാചകൻ (സ) അബൂഹുറൈറാ എന്ന് എന്നെ വിളിച്ചു. "അങ്ങയുടെ വിളിക്കുത്തരം ചെയ്യുന്നു. വീണ്ടും അങ്ങയുടെ വിളിക്കുത്തരം ചെയ്യുന്നു" എന്ന് ഞാൻ മറുപടി നൽകി. പ്രവാചകൻ (സ) എന്റെ കൈപിടിച്ച് എന്നെ എഴുന്നേൽപ്പിച്ചു നിർത്തി. എന്താണ് എനിക്ക് സംഭവിച്ചതെന്ന് അദ്ദേഹത്തിന് മനസ്സിലായി. പ്രവാചകൻ (സ)എന്നെ വിളിച്ച് തൻ്റെ വീട്ടിലേക്ക് കൊണ്ടുപോയി. ഒരു വലിയ പാത്രം നിറയെ പാൽ നൽകാൻ വീട്ടുകാരോട് കൽപ്പിച്ചു. ഞാൻ അതിൽ നിന്ന് കുറച്ച് പാൽ കുടിച്ചു. ശേഷം നബി (സ)പറഞ്ഞു: അബൂഹുറൈറാ, ഇനിയും കുടിക്കൂ, അങ്ങനെ ഞാൻ വീണ്ടും അതിൽ നിന്ന് കുടിച്ചു. ശേഷം വീണ്ടും എന്നോട് "ഇനിയും കുടിക്കൂ" എന്നു പറഞ്ഞു. ഞാൻ വയറു നിറയുന്നതുവരെ വീണ്ടും വീണ്ടും കുടിച്ചു. ഇതുമൂലം എന്റെ വയർ ഉരുണ്ട പാത്രം പോലെ ആയി.
-ഷാഹുൽ ഹമീദ് ബാഖവി
0 Comment:
Post a Comment