പ്രവാചകത്വത്തിന്റെ പ്രാരംഭ നാളുകളിൽ തിരുമേനി (സ) കഅബയുടെ സമീത്തുവന്നു പ്രാർത്ഥിക്കാറുണ്ടായിരുന്നു. അവിടെ ഖുറൈശികളും സമ്മേളിക്കാറുണ്ടായിരുന്നുവെങ്കിലും പ്രവാചകൻ (സ) അവരെ തിരിഞ്ഞുപോലും നോക്കാറില്ലായിരുന്നു. പക്ഷേ അവർ പ്രവാചകനെ പലതരത്തിലും ഉപദ്രവിക്കുമായിരുന്നു. അപ്പോഴൊക്കെയും ക്ഷമ കൈക്കൊള്ളുകയായിരുന്നു തിരു ദൂതരുടെ നിലപാട്.
ഒരുദിവസം ഖുറൈശി പ്രമാണിമാർ ഹിജ്റു ഇസ്മാഈലിൽ സമ്മേളിച്ചു. പ്രവാചകനെ കുറിച്ച് സംസാരിച്ചു കൊണ്ടിരുന്ന അവർ പറഞ്ഞു: ''ഈ മനുഷ്യന്റെ കാര്യത്തിൽ കൈകൊണ്ടയത്ര ക്ഷമ മറ്റൊരാളുടെ കാര്യത്തിലും നാം കൈക്കൊണ്ടിട്ടില്ല. അദ്ദേഹം നമ്മുടെ അഭിപ്രായങ്ങൾ വിഡ്ഢിത്തമാണെന്ന് പ്രഖ്യാപിക്കുന്നു. നമ്മുടെ പൂർവികരെയോ നമ്മുടെ മതത്തെയോ അംഗീകരിക്കുന്നില്ല. നമ്മുടെ ഐക്യം ശിഥിലമാക്കി. നമ്മുടെ ദൈവങ്ങളെ തകർത്തു. നാം വളരെ അപകടകരമായ അവസ്ഥയിലാണ് .''
ആ സമയം പ്രവാചകൻ (സ ) അവിടെയെത്തി ത്വവാഫ് ചെയ്യാൻ ആരംഭിച്ചു. അവർ അദ്ദേഹത്തിനു നേരെ പലതരത്തിലുള്ള ആക്ഷേപങ്ങളും പരിഹാസങ്ങളും നടത്തി കൊണ്ടിരുന്നു. പ്രവാചകന്റെ മുഖം വിവർണമായി. എങ്കിലും അവിടുന്ന് മൗനം പാലിച്ചു. തിരിച്ചുവന്നപ്പോൾ പഴയപോലെ അവർ വീണ്ടും പരിഹാസം ചൊരിഞ്ഞു. അപ്പോഴും പ്രവാചകൻ (സ) ക്ഷമ കൈക്കൊണ്ടു. മൂന്നാമത്തെ തവണയും പരിഹാസങ്ങൾ ആവർത്തിച്ചപ്പോൾ ഇത്തരക്കാരോട് സൗമ്യത പുലർത്തിയത് കൊണ്ട് കാര്യമില്ല എന്ന് മനസ്സിലാക്കിയ പ്രവാചകൻ നേരെ അവരുടെ അടുത്തു ചെന്നു പറഞ്ഞു: ''ഖുറൈശികളെ, ശ്രദ്ധിക്കുക! ഞാൻ നിങ്ങളുടെ കഥ കഴിക്കാനാണ് വന്നിട്ടുള്ളത്''.
പിന്നീട് തിരുദൂതർ ധീരമായി അവിടെതന്നെ നിലയുറപ്പിച്ചു. പ്രവാചകന്റെ ധീരമായ ഈ വാക്കുകൾ ശത്രുക്കളെ സ്തബ്ദരാക്കി. അവരിൽ പ്രവാചകനോട് കഠിന ശത്രുത ഉള്ളവർ പോലും വിനയാന്വിതരായി. അവർ പ്രവാചകനോട് പറഞ്ഞു: ''അല്ലയോ അബുൽ ഖാസിം! താങ്കൾ മാന്യമായി പോവുക,
താങ്കൾ ഒരിക്കലും അവിവേകം പ്രവർത്തിക്കുന്നവനല്ല.'' ഇതുകേട്ട പ്രവാചകൻ (സ) തിരിഞ്ഞുനടന്നു.
ക്ഷമയുടെയും സഹനത്തിന്റെയും കാരുണ്യത്തിന്റെയുംപ്രതീകമായിരുന്ന പ്രവാചകൻ ധീരതയുടെയും തന്റേടത്തിന്റെയും ആൾരൂപം കൂടിയായിരുന്നു. സഹനവും ക്ഷമയുമൊക്കെ നല്ലതാണ്. പക്ഷെ ഓരോന്നിനും ഓരോ സന്ദർഭങ്ങളും അതിരുകളുമുണ്ട്. അനവസരത്തിലുള്ള ക്ഷമ അവിവേകമാണ്. അത് നമുക്ക് അപകടം വരുത്തിവെക്കും. തീർച്ച!
സാഹചര്യങ്ങൾക്ക് അനുയോജ്യമായ നിലപാടുകളൂം പ്രവർത്തനങ്ങളും കൈക്കൊള്ളാൻ അല്ലാഹു നമ്മെയും അനുഗ്രഹിക്കട്ടെ! ആമീൻ....
-Siyad, Sohar
0 Comment:
Post a Comment